Saturday, December 29, 2012

പോയപ്പെൺകൊടി..

പോയാപ്പെൺകൊടി....


ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
 ഭോഗത്തൃഷാ ലോകമേ
                         
 പോയാപ്പെൺകൊടി, പേപിടിച്ചയുലകം
 തിന്നോട്ടെ നിൻ മേനിയും
താലോലിച്ചു വരച്ചു വച്ച മഴവിൽ
ച്ചിത്രങ്ങളും,  സ്വപ്നവും
പെണ്ണായ് പ്പാഴ് മുള പൊട്ടി വന്നിനിയുമീ
 വാഴ്വിൽപ്പിറക്കൊല്ല നീ
മണ്ണന്നൂഷരമായിടട്ടെ, നശിയ-
ട്ടിക്കാമവിത്തൊക്കെയും .

കത്തിക്കാളിയുയർന്നിടും കൊടിയതാം
 ഭ്രാന്തിൻ പെരുക്കത്തില-
ക്കുത്തിക്കീറിയ ഗർഭപാത്രമിനിയും
പേറില്ല ബീജാങ്കുരം.
ഒക്കെത്തിന്നു വിശപ്പടക്കി, വഴി മാ-
റിപ്പോയിടും മർത്ത്യ നിൻ-
മെത്തും കാമ വിഷം കലർന്ന രസനാ-
ഗ്രം വെട്ടി മാറ്റീടുക

Tuesday, October 9, 2012

സമസ്യാ പൂരണങ്ങള്‍

സമസ്യാ പൂരണങ്ങള്‍

"കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം."


കണ്ണായറിഞ്ഞിടുക വെണ്ണയെറിഞ്ഞു നല്‍കാ-
നില്ലി,ല്ലെനിക്കു ഗതി, വല്ല വിധേനെ,യെന്നാല്‍
ഉള്ളില്‍ക്കുറച്ചു നറു വെണ്ണ,യറിഞ്ഞു വയ്ക്കാന്‍
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

വെണ്ണീണറണിഞ്ഞുടലിലാകെ,യലങ്കരിക്കാന്‍
പെണ്ണാളൊരാള്‍,മുടിയി,ലമ്പിളി,പാമ്പു തോളില്‍.
തിണ്ണം തികഞ്ഞ നടനം ദിനമാടിടും മു-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.

കണ്ണേ മടങ്ങുക! മരിച്ചതിനൊത്തവണ്ണം
മണ്ണില്‍ക്കിടന്നലയുമിജ്വര ജീവിതങ്ങള്‍ .
നന്നല്ല കാഴ്ച്ച, മടിയാതെയവര്‍ക്കു മുന്നില്‍-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ ക്കളിയടിടേണം

                           * * *
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”



ഇതു കുട്ടന്‍ ഗോപുരത്തിങ്കല്‍ വക

ഓര്‍ക്കാന്‍‌പറ്റിയപൂരണങ്ങളിവിടേ-
യെത്തുന്നതില്ലെങ്കിലും
ചേര്‍ക്കാന്‍ പറ്റുകയില്ലെയെന്നതറിയാ-
മെന്നാകിലും ചൊല്ലുവേന്‍
വാക്കിന്‍‌മൂര്‍ച്ചയറിഞ്ഞിടാതെ യുരിയാ
ടീടുന്നു ഭോഷത്തരം
“ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
ടില്ലാത കണ്ടഗ്നിയും..”

 താഴെ എന്റെ വക

വാക്കിന്‍ മൂര്‍ച്ച കുറഞ്ഞിടില്ല പുറകില്‍-
          ക്കാവ്യം തുടിച്ചീടുകില്‍-
ച്ചേര്‍ക്കും വാക്കുകളൊത്തപോലെ വരിയില്‍-
          ച്ചൊല്ലിപ്പതിച്ചീടുകില്‍.
വാക്കാണത്തിനൊരുക്കമല്ല, വെറുതേ വീണ്‍
         വാക്കുരയ്ക്കാതെടോ!
ചുക്കില്ലാത്ത കഷായമില്ലറിക ചൂ-
        ടില്ലാതെ കണ്ടഗ്നിയും.

 "ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും."

ഇല്ലില്ല,യെന്‍‌ മനമതിന്‍ വഴിപോവുകില്ലാ
പല്ലും കൊഴിഞ്ഞു നഖ, ശൌര്യവുമില്ല, പക്ഷേ,
മല്ലാക്ഷിമാരൊടൊരുവാക്കു ചിരിച്ചു മെല്ലേ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.
(എന്നു കുട്ടേട്ടന്‍.)

മല്ലാക്ഷിമാര്‍ മലര്‍ കണക്കു നിരന്നു ചുറ്റും
മല്ലിന്നു വന്നു മലരമ്പു തൊടുത്തിടുമ്പോള്‍
കൊള്ളാനൊരാള്‍! പെരിയ ഗോപുര തുംഗനയ്യോ
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും!
(എന്നു ഞാന്‍)


"കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും."

ഓലപ്പീപ്പിതെറുത്തെടുത്തു പലനാ-
        ളൂതി,ക്കളിപ്പന്തുമായ്
ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാ-
       ല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
മാലാര്‍ന്നിന്നു മുറിഞ്ഞിടുന്നു; ഋതുവിന്‍
      താളം പിഴച്ചിന്നിതാ
കാലംതെറ്റിയണഞ്ഞിടുന്നു മഴയും,
       മഞ്ഞും, കൊടുംവേനലും.

"ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍"

കത്തുന്ന കണ്ണഴകു രാഗ വിലോലനോട്ടം
ഉത്തുംഗ ശൃംഗസമ,മുദ്ധതമായ മാറും
സത്യം മലര്‍ശര നിവേശിത,മംഗനേ നിന്‍
ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍!


ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


ഏതോ രാഗ ശരാഗ്രമെന്റെ ഹൃദയം
           തൊട്ടേന്‍! തൊടുമ്പോള്‍ മനം
തേടും ഭാവ തടില്ലതാ ലതകളാല്‍
           ചുറ്റിപ്പുണര്‍ന്നിങ്ങനെ
നീതാനെന്നെയുണര്‍ത്തിടുന്നു ദയിതേ,-
        യിജ്ജാലകക്കോണിലായ്
ഹൃദ്യം പൂക്കണി വച്ചിടുന്നു, പുലരി-
       പ്പൂന്തിങ്കള്‍ പോല്‍ സുന്ദരം!


 "ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

എന്തിനും പടതല്ലിയും, പല പോര്‍നിലങ്ങളൊരുക്കിയും
സന്തതം തുടരുന്ന ജീവിതചര്യ നിങ്ങളൊടുക്കുക
വന്ദ്യരാം ചിലര്‍ ചൊല്ലി വീഴ്ത്തിയ മന്ത്രണങ്ങള്‍ പടുത്തിടും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ "

Tuesday, August 28, 2012

തിരുവോണം

തിരുവോണം



 ചിത്രങ്ങളൊക്കെപ്പൊടിഞ്ഞുപോയെങ്കിലും
എത്തുമിന്നും മന്നനെന്നു കാത്തീടുക
കാഴ്ച്ച വച്ചീടാന്‍ മലര്‍ക്കുമ്പിളും, കുറേ
കാത്തു വച്ചീടുന്ന സ്വപ്നങ്ങളും മതി
ഒക്കെപ്പൊലിപ്പിച്ചു വയ്ക്കുക, തീര്‍ച്ചയാ-
ണൊക്കുകില്‍ മന്നന്‍ വരാതിരിന്നീടുമോ?




തിരുവോണാശംസകള്‍ സുഹൃത്തേ...!!!

Monday, August 27, 2012

പൂരാടം പിന്നെ ഉത്രാടവും

പൂരാടം പിന്നെ ഉത്രാടവും

കാലം മായ്ചൊരു വര്‍ണ്ണഭംഗികളെഴും
കാഴ്ച്ചപ്പുറം തേടി ഞാന്‍
താലോലിച്ചു തുടച്ചു വച്ച കനവിന്‍
കണ്ണാടികള്‍ കണ്ടുവോ?
ഓലപ്പീപ്പി തെറുത്തെടുത്തു കുതുകാ-
ലൂതിത്തകര്‍ത്തുല്ലസി-
ച്ചോലും ബാല്യരസം തരാന്‍ പടിവരെ-
പ്പൂരാടവും വന്നുപോയ്!



ഉത്രാടം

കാണാം കാഴ്ചകള്‍ മുമ്പിലായെവിടെയും
ഞാനിട്ട പൂക്കൂട്ടുകള്‍
കാണുന്നോര്‍ക്കു ചിതം വരാന്‍ തവ കര-
സ്പര്‍ശം തലോടുന്നതും
ഉത്രാടത്തിനു പായുവാനവിരതം
കാലേയൊരുങ്ങുന്നതും
ചിത്രം തേ! മമ മാതൃ പുണ്യമതുലം
തൃക്കാല്‍ തൊടുന്നിന്നു ഞാന്‍ !

Sunday, August 26, 2012

മൂലം

മൂലം










മുക്കൂറ്റിക്കൊരു മുത്തമിട്ടു തൊടിയില്‍-
പ്പൂത്തുമ്പിയും, ചുറ്റിലും
ചെത്തിപ്പുങ്കുല കൂട്ടമായി വിരിയും
ചിത്രങ്ങളും മാഞ്ഞുവോ?
ഒത്താലിത്തിരി ചെമ്പരത്തി വെറുതേ
ചിക്കിപ്പരത്തീടണം
വൃത്തം ചേര്‍ക്കരുതിന്നു ഹേ, കളമിടാന്‍
മൂലം മറന്നീടൊലാ!

Saturday, August 25, 2012

തൃക്കേട്ട

തൃക്കേട്ട

പുത്തന്‍പൂക്കുടമുണ്ടെനിക്കു നിറയേ
വാടാത്ത പുഷ്പങ്ങളോ-
ടൊപ്പം കെട്ടിയൊരുക്കിവച്ച കപട-
ച്ചിത്രങ്ങളും ഹൃത്തിലായ്.
വയ്ക്കാം പൂക്കളമൊന്നതില്‍ക്കടുനിറം
ചായം പുരട്ടിപ്പഴേ-
ചിത്രക്കൂട്ടുകളൊക്കെ മാറ്റി , പകരം
തൃക്കേട്ട തീര്‍ക്കട്ടെ ഞാന്‍ !

Friday, August 24, 2012

അനിഴം

അനിഴം






കാക്കപ്പൂവുകുരുത്തമുറ്റമെവിടെ-
ക്കാണാവു? പൂത്തുമ്പികള്‍
പേര്‍ത്തും പേര്‍ത്തുമിറങ്ങിവന്നു വരിയായ്
നില്‍ക്കുന്നു മുറ്റത്തിതാ !
ഓര്‍ക്കുമ്പോള്‍പ്പുളകങ്ങള്‍ തീര്‍പ്പുവനിഴം
നാണിച്ചു നില്‍ക്കുന്നുവോ
തീര്‍ക്കാം നില്‍ക്കുക, സപ്തവര്‍ണ്ണഭരിതം
ചിത്രക്കളം ചിത്തിലായ്

Thursday, August 23, 2012

വിശാഖം

വിശാഖം

വൈശാഖം കണ്‍ തുറക്കെ,പ്പുലരൊളി ചെറുതായ്-
ക്കാണ്മു ദൂരേ; വിശാഖം
വശ്യം കണ്ണൊന്നു ചിമ്മി,ച്ചിതറിയ വെണ്‍ -
മയൂഖങ്ങളും വീഴ്ത്തി നില്‍പ്പൂ
ആശിച്ചിന്നും പുലര്‍ന്നാലരിയമണമെഴും
പൂക്കളാലേയെനിക്കും
മോഹപ്പൂമുറ്റമൊക്കെപ്പലകുറി മെഴുകി-
ത്തീര്‍ക്കണം ചെറ്റു വെട്ടം !

Wednesday, August 22, 2012

ചോതി

ചോതി











കാലത്തിന്റെയെടുത്തു ചാട്ട ദുരിതം
കാണില്ല പുഷ്പാഞ്ചിതം
മേടും പുല്‍ത്തലതോറുമേറിയണയും
സുസ്മേര സൂനങ്ങളും
ചോദിച്ചില്ലയൊരാളൊടും പലതരം
പുഷ്പങ്ങളിന്നേക്കു ഞാന്‍ ,
ചോതിപ്പൂക്കള്‍ നിരത്തണം മമ പിറ-
ന്നാളാണു, ചൊല്ലേറണം!!

Tuesday, August 21, 2012

ചിത്തിര

ചിത്തിര


ചെത്തിപ്പൂവു, ചിരിച്ച മുല്ല, നറു തേ-
ന്മാവിന്റെ കൊമ്പത്തെഴും
പൂന്തൊത്തൊക്കെയറുത്തു ഞാന്‍ വിതറിയെന്‍
ചിത്തത്തിലായ് ചിത്തിര!
സ്വപ്നത്തുമ്പികള്‍ പാറിവന്നു പല പ-
യ്യാരങ്ങളും ചൊല്ലി മല്‍-
ച്ചിത്തിന്നുത്സവ മോദവായ്പു പെരുകും
മട്ടില്‍പ്പറക്കുന്നിതാ !!

സ്വപ്നം കൊണ്ടൊരു പൂക്കളം

സ്വപ്നം കൊണ്ടൊരു പൂക്കളം

അയ്യോ നേരം പുലര്‍ന്നൂ, ഇനിയുമെവിടെയെന്‍ പൂക്കളം ? ചെറ്റുനാളായ്,
വയ്യാതാകും വരേക്കും പുലരിയുണരെവേ തീര്‍ത്തുവച്ചമ്മപോയീ.
തയ്യാറാകേണമിന്നെന്‍ കനവിലെവിടെയോ പൂത്തു നില്‍ക്കുന്ന വാക്കിന്‍
പയ്യാരങ്ങള്‍ക്കുവീണ്ടും പഴയനിറമിടീച്ചിട്ടു വയ്ക്കട്ടെ പൂക്കള്‍...!!

അത്തം

അത്തപ്പൂക്കളമിട്ടുവോ? പലതരം
പൂ ചേര്‍ത്തു മുറ്റത്തിതാ
എത്തിപ്പോയൊരു പൂര്‍വ്വപുണ്യ സുകൃതം
കൊണ്ടാടുമോണോത്സവം.
ഒത്താ‍ലൊത്തിരിപൂക്കളും ഒരു മുറം
തീര്‍ത്തും നറും ശര്‍ക്കര-
ക്കൊപ്പം ചെത്തിയരിഞ്ഞിടാ-
നെവിടെയെന്‍ തുമ്പക്കുടം കൂട്ടരേ ?


                    *****






ചിത്തിരപ്പൂ പെറുക്കാന്‍ വരുന്നുവോ ?
കാത്തിരിക്കുന്നു നാളെ പ്പുലര്‍ന്നിടാന്‍...

Friday, August 17, 2012

പൊട്ടുകുത്തട്ടെ കാലം

 പൊട്ടുകുത്തട്ടെ കാലം

സാരാര്‍ത്ഥത്തെപ്പലതുമതുലം കോര്‍ത്തൊരുക്കീട്ടു നേരിന്‍-
സ്ഫാരാകാശദ്യുതി പകരുവാനൊത്തപോല്‍ കെട്ടി വിട്ടാല്‍
നേരാണോര്‍ക്കില്‍ക്കവിതചിറകും വച്ചു ദൂരങ്ങള്‍  താണ്ടു-
ന്നേരം, കാലം തിരയുമവളെപ്പൊട്ടു കുത്തിച്ചമയ്ക്കാന്‍!

(മന്ദാക്രാന്ത  )

രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

പുറം കാഴ്ച്ചകള്‍

മാറൂ മാറുമറച്ചിടാത്തപടി നീ
കെട്ടുന്ന കോലങ്ങളും ,
നേരേ നഗ്നശരീര ഭംഗി, വടിവായ്
ക്കാട്ടും പുറം കാഴ്ചയും
ചേരും സാരിയണിഞ്ഞിടുന്ന തരുണീ
നിന്നില്‍പ്പിറക്കുന്നിതാ
മാറിപ്പോയൊരു കേരളത്തനിമതന്‍
നൈര്‍മല്യവും നന്മയും!

(ശാര്‍ദ്ദൂ ലവിക്രീഡിതം )

താളം പിഴച്ചിന്നിതാ

    ഓലപ്പീപ്പിതെറുത്തെടുത്തു പലനാളൂതി,ക്കളിപ്പന്തുമായ്
    ചേലില്‍ക്കുത്തിമറിഞ്ഞറിഞ്ഞ മമ ബാല്യത്തിന്‍ മുതല്‍ക്കൂട്ടുകള്‍
    മാലാര്‍ന്നൊട്ടു  മുറിഞ്ഞിടുന്നു; ഋതുവിന്‍ താളം പിഴച്ചിന്നിതാ
    കാലംതെറ്റിയണഞ്ഞിടുന്നു മഴയും, മഞ്ഞും, കൊടുംവേനലും.

(ശാര്‍ദ്ദൂ ലവിക്രീഡിതം )

Saturday, July 21, 2012

ഏതാ നിന്‍ കുലം ?



ഏതാ നിന്‍ കുലം ?

ഏതാ നിന്‍ കുലമേതുരാജ്യമെവിടം
ജന്മസ്ഥലം ഹേ,പറ-
ഞ്ഞീടാന്‍ കര്‍ണ്ണ! അറിഞ്ഞിടട്ടെ നിയതം
ചൊല്ലേണമീ വേദിയില്‍.
സൂതന്‍ നിന്‍ പ്രിയതാതനോ? എവിടെനിന്‍
ചമ്മട്ടിയിമ്മട്ടിലി-
ശ്രീതാവും സഭയില്‍ക്കടന്നു വെറുതേ
നേരം കളഞ്ഞെന്തിനായ്?

ശ്രീകൃഷ്ണ കര്‍ണ്ണാമൃതം*

അയ്യയ്യോ ശനി, നാളെ ഞായറിനിയെന്‍
വയ്യായ്കനീങ്ങീടുമോ
പയ്യെപ്പയ്യെ നടന്നു വല്ലവിധവും
ചെല്ലേണമെന്താകിലും
വയ്യാ എന്നു പറഞ്ഞിടായ്ക മനമേ,
ശ്രീകൃഷ്ണ കര്‍ണ്ണാമൃതം
തയ്യാറാക്കിയൊരാളിതാ വടിയുമായ്
നില്‍ക്കുന്നു ഞാന്‍ പോയിടും!

(*പ്രൊഫസര്‍  ശ്രീലകം സാറിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം (തര്‍ജ്ജമ) 

പുസ്തകപ്രകാശനം ഈ മാസം എട്ടിനു കോട്ടയത്ത് വച്ചു നടന്നു.
 പനിയായിരുന്നെങ്കിലും ഞാനും ചെന്നിരുന്നു. അതിനു തലേദിവസം
 എഴുതിയ ശ്ലോകമാണിത്)

കെല്പുതാ തമ്പുരാനേ!

*കപ്ലിങ്ങാടന്‍ ഋഷീന്ദ്രന്‍,രവി.ഞൊടിയിടയില്‍
ശ്ലോകമോതുന്ന കുട്ടന്‍
 നല്പീലിക്കണ്ണു,കണ്ണില്‍ക്കരളിലണിയുമ-
ശ്രീലകം, ശ്രീജ,ദേവന്‍
മുപ്പാരില്‍ മുമ്പിലെത്തും കവനകലയിലെ-
ക്കാതലാം ജാതവേദര്‍-
ക്കൊപ്പം ശില്പങ്ങള്‍ തീര്‍ക്കാന്‍ കഴിയുവതു സുഖം
 കെല്പുതാ തമ്പുരാനേ!

*എല്ലാം ശ്ലോകക്കാരാ.അരിയന്നൂര്‍ അക്ഷരശ്ലോകം സൈറ്റില്‍

 സ്വന്തംശ്ലോകങ്ങള്‍ തല്‍സമയം ചമയ്ക്കുന്ന ഒരു അക്ഷരശ്ലോക 
സദസ്സു നടക്കുന്നുണ്ട്. അതിലെ എഴുത്തുകാര്‍...!
 
രാമായണം!

വൃത്തം വൃത്തിപകര്‍ത്തിടും കവിതയെ-
ക്കെട്ടാനൊരുങ്ങുന്നവര്‍-
ക്കേറ്റം ശക്തിയണച്ചിടും വരികളാ-
മിപ്പൈങ്കിളിപ്പാട്ടുകള്‍
പേര്‍ത്തും പേര്‍ത്തുമുരയ്ക്കവേ, തെളിയുമെന്‍
 വാഗ് വൈഭവം നിസ്തുലം
സ്വത്താ,യിമ്മലയാളമമ്മ കരളില്‍-
ത്തൂവുന്നു; രാമായണം!


അനര്‍ത്ഥങ്ങള്‍

വൃത്തക്കേടിലിതൊലൊട്ടുമില്ല, കഠിനം
വക്കേറെ, വാക്കിന്നരം
തീര്‍ത്തും കുത്തിമുറിച്ചിടുന്ന കവിതാ
 പാദങ്ങള്‍ കൃത്യം സഖേ!
പേര്‍ത്തൊന്നാരുമറിഞ്ഞുനോക്കുവതിനോ
 തോന്നില്ലയെന്നാകിലും
വൃത്തം കുത്തിനിറച്ചിതായിതുവിധം
തീര്‍ക്കുന്നനര്‍ത്ഥങ്ങള്‍ ഞാന്‍ !!

Sunday, July 1, 2012

കാത്തിരിന്നോളു കാറ്റേ!



കാത്തിരിന്നോളു കാറ്റേ!
നാരായത്തിന്റെയറ്റത്തഴകിലൊരു പഴ-
ന്തൂവല്‍ ഞാന്‍ കെട്ടി ഞാത്തീ-
ട്ടോരാന്നോരോന്നു കോറി,പ്പൊടിയുമൊരു
നറും നീറ്റലിന്‍ നൂലു പട്ടം
പാരാളും പോര്‍ നിലത്തിന്‍ പെരുമനിറയുമീ-
ജാലകക്കോണിലൂടെ
സ്ഫാരാകാശപ്പരപ്പിന്‍ നെറുകയിലെറിയും,
 കാത്തിരിന്നോളു കാറ്റേ!

 
വരം താ! 


ശബ്ദാലങ്കാരഡംഭില്‍ക്കയറിയൊരുവിധം
 കാലുകെട്ടിക്കുലുക്കി-
ഝങ്കാരം തീര്‍ത്തു നില്‍ക്കും കവിതയിലിവനി-
ല്ലല്പവും സക്തിയെന്നാല്‍,
ശങ്കാഹീനം ശരിക്കും വരികളില്‍നിറയും
 പൊന്‍ വെളിച്ചം വിതയ്ക്കും
ശബ്ദാര്‍ത്ഥാഡംബരത്തിന്‍ വിരുതിനെ വിരലാല്‍-
ത്തൊട്ടുണര്‍ത്താന്‍ വരം താ! 

 
സര്‍ഗ്ഗ സല്ലാപ ലോകം!


ഈണം കെട്ടിക്കൊടുത്തും, സതതമിഴകളില്‍-
ക്കാവ്യഭാവം നിറച്ചും,
കാണുന്നോരുറ്റുനോക്കും പടി പദവടിവില്‍-
ക്കാലു നാലും ചമച്ചും,
ചാലേ ചൊല്ലിപ്പതിച്ചും, പലവുരു പതിരിന്‍
പൊട്ടു പാറ്റിത്തെളിച്ചും,
ചേലില്‍ശ്ലോകം ചമച്ചാല്‍ ശിവശിവ! യിവിടം
സര്‍ഗ്ഗ സല്ലാപ ലോകം!

 

കരവിരുത് 




മേലേ മേഘപ്പരപ്പില്‍പ്പെരിയകുടവുമായ്
വന്നു നില്‍ക്കുന്ന വര്‍ഷ-
ക്കോളിന്‍ കേളീതരംഗം ഝടിതി ശരമുതിര്‍-
ക്കുന്ന മട്ടില്‍ത്തൊടുക്കേ,
നീളേ, നാളേറെയായിപ്പുതുമഴ നനയാന്‍
കാത്തിരിക്കുന്ന വിത്തില്‍
പ്രാണന്‍ പൊട്ടിക്കിളിര്‍ക്കും കല,കരവിരുതി-
ന്നാരു ഹാ! തീര്‍ത്തു നല്‍കീ?



Thursday, June 28, 2012

അഴകിയ കവിതാ നൂലുകള്‍

അഴകിയ കവിതാ നൂലുകള്‍

ഒത്തില്ലിന്നൊട്ടുനാളായഴകിയ കവിതാ-
നൂലുമായ് ശീലൊരുക്കാന്‍,
ആര്‍ക്കും പാര്‍ത്താല്‍ രസിക്കും ചടുലപദ വിശേ-
ഷങ്ങളാല്‍ ലാസ്യമാടാന്‍
ആലസ്യം വിട്ടുണര്‍ന്നെന്‍ മുരളിയിലൊഴുകും
നാദകല്ലോലമായ് നീ
താളത്തില്‍ തെല്ലുനേരം തഴുകിയൊഴുകിയെന്‍
 ചുണ്ടിലും തേന്‍ പുരട്ടൂ.

(സ്രദ്ധര)

ഹംസമേ!

ബത! സതി ദമയന്തീയന്തികേ ഹംസമേയെന്‍ -
ഹിതമിതുസദയം ഹേ, ചെന്നു ചൊല്ലെണമിപ്പോള്‍
മതി മതിയതുമാത്രം; പേര്‍ത്തുമെന്‍ മിത്രമേ നീ
ഹൃദിയിതി  കരുതീടില്‍ക്കാമ്യയാമെന്നില്‍ ബാല!

(മാലിനി)

മുറി നിറ

ഹതകണ്ടക സുഖദം ശരി,ഇ വനില്ലതു പറയാം
ഹിതമുള്ളവര്‍ വിരളം പഴി, വഴിനീളെ,യിതനിശം
സതതം ചില,യഹിതങ്ങളെ,യറിയാതുട,നെറിയും
പഥികന്നിവനൊടുവില്‍മതിനിറയും മുറി നിറയും

(ശങ്കര ചരിതം)

പാവക്കൂത്ത്

സായം കാലം കവിളിലണിയാന്‍ കുങ്കുമച്ചെപ്പുമായ-
ച്ചായക്കൂട്ടും കളഭ  നിറവും വാരിവാരിപ്പുതച്ചും
ഭാവം മാറും പകലിനണയാന്‍ ചക്രവാളം നിറയ്ക്കും
പാവക്കൂത്തിന്‍ ചരടുവലിയെക്കണ്ടിരിക്കുന്നു ഞാനും

(മന്ദാക്രാന്ത)

ഭൂഗോളമേ!

ചന്ദ്രാദിത്യപ്രഭയിലൊഴുകും തോണിയോ? നീലമേഘ-
പ്പന്തോ, പന്തിന്‍ ചടുലചലനപ്പമ്പരം ചുറ്റിടുന്നോ?
സ്പന്ദിച്ചീടും കനകഖചിതം കമ്രമേഘപ്പടര്‍പ്പിന്‍ -
ചിന്തില്‍ച്ചുറ്റും ചെറിയകണമോ? ചൊല്ലു ഭൂഗോളമേ നീ.

(മന്ദാക്രാന്ത)

സുന്ദരീ

ഈറന്‍ മാറിമുഖം തെളിഞ്ഞ പുലരി -
പ്പൂഞ്ചായമോ, മുഗ് ദമാ-
യോരോ നാമ്പിലുമുല്ലസിച്ചു മഴവില്‍
തീര്‍ക്കും മഴത്തുള്ളിയോ?
ചാരത്തെന്നെ വിളിച്ചുണര്‍ത്തി, നിറയും
പൂന്തിങ്കള്‍ പോല്‍ പുഞ്ചിരി-
ച്ചാരോ നില്പിതു! സുന്ദരീ, നെറുകയില്‍
സിന്ദൂരവും പൂശി നീ !

(ശാര്‍ദ്ദൂല വിക്രീഡിതം)

Wednesday, May 9, 2012

മരുത്വാ മല

മരുത്വാ മല

ചിന്തിച്ചാലന്തമില്ലിദ്ധരയിലെവിടെയെന്‍
 കര്‍മ്മരംഗം  ശരിക്കെ-
ന്നെന്തോ  ചിന്തിച്ചുഴന്നും, പരനെയറിയുവാന്‍
ശാന്തിതേടിത്തിരഞ്ഞൂം,
സ്വന്തം ബന്ധങ്ങള്‍ പൊട്ടിച്ചുയരെ,മലയിലെ-
ധ്യാന സിദ്ധിക്കിരിക്കേ,
എന്തിന്നേതിന്നു ഞാനെന്നുഴറിയ ജലധി-
ക്കപ്പുറം  കണ്ടിതാവൂ!

ഏറും നോവിന്‍ തരംഗത്തിരക,ളലക-
ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം സുഖകരസമ-

ശീതോഷ്ണ ഗേഹം തകര്‍ക്കേ,
പാരം തീഷ്ണപ്രകാശക്കണികകളലി-
വോലാതെ കുത്തിത്തുളച്ചെന്‍
നേരേ തീര്‍ത്തുപ്രകാശം, പവന കിര-
ണമേറ്റുജ്വലിക്കുന്നിരുട്ടും.

പിന്നെപ്പുല്‍ച്ചാടി, പൂക്കള്‍ , പ്പുനരവിരതമാം
 ശബ്ദകോലാഹലങ്ങള്‍ -
ക്കെന്നും താങ്ങായ്ത്തെളിഞ്ഞൂ ക്ഷിതിയിലെവിടെയും
തീര്‍ത്ത ജീവല്‍ പ്രകാശം
ജന്മം സൌഭാഗ്യമാക്കും , മനുജനുയിരെഴും
 ജീവ രേതസ്സിതെന്നും
കണ്ണില്‍തീര്ക്കുന്ന പുണ്യം , പകരമതിനു ഞാ-
നെന്തു നല്‍കേണ്ടു തായേ?

ഈ ലോകത്തില്‍ച്ചരിക്കും ചെറിയ പുഴുമുതല്‍
ഹിംസ്ര ജന്തുക്കള്‍ പോലും
താലോലിക്കുന്നു പണ്ടേ, ശിശുവിനെ മധുര-
 സ്നേഹമാം ബന്ധനത്താല്‍
ആലോചിച്ചാല്‍ വിചിത്രം! വിദയമിരകളില്‍
ദംഷ്ട്രയാഴ്ത്തുന്ന വ്യാഘ്രം
ചാലേ തീര്‍ക്കുന്ന ദൗത്യം, പറയുകിലതുമി-
സ്നേഹമല്ലാതെയെന്ത്?

വൈരുദ്ധ്യങ്ങള്‍ വിദഗ്ദ്ധമായ്പ്പലവിധം
ചേര്‍ക്കുന്നു തന്‍ മൂശയില്‍-
പ്പാരം ശ്രദ്ധയണച്ചു ശില്പി നിഭൃതം
 തീര്‍ക്കും സ്വയം  വാര്‍പ്പുകള്‍
സരഥ്യം ശരിയാം വിധത്തിലരുളാ-
നോരാവിരല്‍ത്തുമ്പിലും
ചേരും വണ്ണമിണച്ചുകെട്ടി ചരടില്‍
ക്കോര്‍ക്കുന്നിതാരൂഢമായ് .

ഞാനുണ്ടാച്ചരടൊന്നിലായ് നിയതമെന്‍
 മുന്നില്‍ വഴിത്താരപോ-
ലരോ തൊട്ടു തെളിച്ചിടും പുതിയതാം
 വെട്ടം പരക്കുന്നിതാ!
നൂനം കാണുക, കണ്ണുകള്‍ സ്വയമറി-
ഞ്ഞെത്തും പുറം കാഴ്ച്ചയുള്‍-
ത്താരില്‍ത്തുന്നിയ മട്ടിലീ ഭുവിയിലെന്‍
കര്‍മ്മപ്പരപ്പാക്കിടാം.

ചേണാര്‍ന്നോരിലയീരിലച്ചെടികളായ്,
താരായ്, മരംചാടിയായ്
മാനായ് വര്‍ണ്ണമയൂരമായ്, ചിറകടി-
ച്ചെത്തും കിളിക്കൊഞ്ചലായ്
കാണാന്‍ കണ്ണുകളെത്തിടാത്തൊരണുവാ-
യുത്തുഗ ശൃംഗങ്ങളായ്
കാണുന്നൊക്കെയുമൊന്നുതന്നെ-
യതിലെന്‍ സ്വത്വം ലയിക്കിന്നിതാ!

മേലേ മേഘമൊരുങ്ങിടുന്നു പുലരി-
പ്പൂഞ്ചായവും പൂശി, വെണ്‍-
മേലാപ്പിട്ടു നിരന്നിടുന്നു മലകള്‍,
താഴേ നിഴല്പാടുകള്‍
നീളേ ശാദ്വലഭൂമിയില്പ്പുഴകളില്‍-
ത്തീരങ്ങളില്‍ക്കേട്ടിടും
കാലത്തിന്റെ കുളമ്പടിക്കിടയിലെന്‍
കാല്പ്പാടുകള്‍ തീര്‍ത്തിടാം.

Sunday, January 22, 2012

ഒറ്റശ്ലോകം

ഒറ്റശ്ലോകം

ഒറ്റശ്ലോകമിതെന്തു ഭംഗിയതുലം വെട്ടി-
ത്തുളങ്ങുന്ന വെണ്‍-
മുത്തിന്നൊത്തു വിളങ്ങിടുന്നു, കഴുകി-
ക്കണ്ണിര്‍ തളിച്ചീടവേ.
മുറ്റും കൌതുകമോടെ നോക്കി വെറുതേ
തേച്ചു തുടച്ചും മനം-
കൊട്ടും താളരസം പകര്‍ന്നു ചരടില്‍-
ക്കോര്‍ത്തൊന്നുരുക്കട്ടെ ഞാന്‍!


പൂക്കണി

വട്ടപ്പൊട്ടിടതൂര്‍ന്നിഴഞ്ഞ ചികുരം,
ചാന്തിട്ട ഫാലസ്ഥലം
ചുറ്റും കാന്തി പരത്തിടുന്ന മിഴിയില്‍-
ച്ചേരുന്ന സാരള്യവും
സത്യം നിന്‍ മുഖകാന്തിയോ? തെളിയുമീ-
രാവിന്‍ നിലാവോ സഖീ
ഹൃദ്യം പൂക്കണി വച്ചിടുന്നു പുലരിപ്പൊന്‍
തിങ്കള്‍ പോല്‍ സുന്ദരം!

വന്മതില്‍

മൗനത്താലൊരു കോട്ടകെട്ടി പുറമേ
വീണ്ടും കിടങ്ങാഴ്ത്തിയും
എന്നില്‍ത്തന്നെയൊളിച്ചൊഴിച്ചു പലതും
കാണാതൊഴിഞ്ഞിന്നു ഞാന്‍
തെന്നിതെറ്റിയ സൗഹൃദങ്ങളഴിയും
നേരത്തു ഹാ ! മൂഢനായ്
നിന്നൂ, വന്‍ മതിലെന്തിനെന്ന,തറിയാ-
തിന്നും മനം മൂകമായ് !

കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!

ഹാഹാ! നിര്‍മ്മല നീല നീരദമിതാ
താഴേക്കിറങ്ങുന്നതും
ഹാഹാ! നിര്‍ഝരി പൂത്തുലഞ്ഞു
മൃദുസംഗീതം പൊഴിക്കുന്നതും
ഹാഹാ! നര്‍ത്തനലാസ്യമോടെ
മയിലിന്‍ പറ്റം തിമിര്‍ക്കുന്നതും
ഹാഹാ! നിന്‍ നിഴലാട്ടമോ? പറയുകെന്‍
കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!

വരദാനം

കാലം മായ്ച്ചു മറച്ചിടാത്ത കവിതാ
നൈവേദ്യമായ് കൈരളി-
ക്കോലും കാവ്യരസാനുഭൂതി പകരും
ശ്ലോകങ്ങളാം മുത്തുകള്‍,
ചേലോലും പദതാരുകള്‍, സദയമെന്‍
നാവില്‍ , വിരല്‍ത്തുമ്പിലായ്
ചാലിച്ചിത്തിരി തേന്‍പുരട്ടി വരദാനം
തന്നിതാരോയൊരാള്‍.
ങ്ക!
പങ്കംപോല്‍ ചില വാക്കുകള്‍ ശരസമം കാതില്‍ പതിച്ചീടവേ
പങ്കപ്പാടുപെടുന്നതൊക്കെ ശരിയാം,ശങ്കിക്കവേണ്ടെന്‍ സഖേ
തങ്കം മിന്നിവിളങ്ങിടും ദ്യുതിയുമിന്നാതങ്കമായ് കാണുവോര്‍-
ക്കങ്കം ചെയ്യുവതൊക്കെയൊക്കെ സുഖമാം,തങ്കം തിളങ്ങും ദൃഢം.

ശാര്‍ദ്ദൂലവിക്രീഡിതം.(ഇതു പ്രൊഫ ശ്രീലകം എഴുതിയ ശ്ലോകം.
അതിനെന്റെ വക അടിക്കുറിപ്പു ശ്ലോകം താഴെ)

അമ്പമ്പോയിതിലി‘ങ്ക‘കൊണ്ടു നിറയെ,ക്കമ്പം പെരുത്തി‘ങ്ക‘ ഞാന്‍
വങ്കന്‍ വീണ്ടുമെടുത്തു വച്ചു തുടരെത്തട്ടാന്‍ ശ്രമിച്ചെങ്കിലും
അങ്കം ചെയ്യുക സാദ്ധ്യമല്ല, വരുമാതങ്കം, ശരിത്തങ്കമാര്‍-
ന്നങ്കത്തട്ടിലമര്‍ന്നിടുന്ന കവിതാമങ്കേ, പൊറുത്തീടണേ!




ബാല്യപര്‍വ്വം
തെല്ലില്ല തേനല,യലഞ്ഞുകുഴഞ്ഞു മണ്ണില്‍
നില്ലാതെ വീണു മുരടിച്ചു നശിച്ച പൂവേ
വല്ലാത്ത വീഴ്ച്ച,യിടനാഴികളെത്ര വന്യം
തല്ലിക്കൊഴിച്ചു നിജ ജീവിത ബാല്യപര്‍വ്വം

കത്തി
പദ പദന വിദഗ്ദ്ധര്‍ പദ്യമാര്‍ഗ്ഗേണ ചൊല്ലും,
ബുധജന പരിവേഷം കാട്ടിടാന്‍, കത്തിവയ്ക്കാന്‍!
കവിതയിവളെ മോഹിച്ചൊട്ടുപേര്‍ കാത്തു നില്‍പ്പൂ
ഇവനുമതിലൊരാളായ് ത്തീരൊലായെന്റെയീശാ!


ശ്രീലകം
വീണക്കൊക്കും രവത്താല്‍ ശ്രുതിമധുര-
തരം ശ്ലോകമാല്യങ്ങളാലേ
ചേണാര്‍ന്നെന്നും പുലര്‍ച്ചെ,ക്കവനമധു-
വുമായെത്തിടും ശ്രീ നിറഞ്ഞോന്‍
ഈണം ചേര്‍ത്തു രചിച്ചിടും കരവിരുതു-
ചിതം വൃത്തശില്‍പ്പങ്ങളാലേ
കാണിക്കുന്നിന്ദ്രജാലം കളരിയി-
തുവിധം രമ്യ,മാരാമമായേന്‍!

സ്നേഹനം
ആളുന്നേലെണ്ണവേണം പുനരതിലൊഴിയാ-
തിറ്റിടാന്‍ വേറെ വേണം
താലത്തില്‍തുള്ളിയാടും ചെറുതിരിചൊരിയും
നാളമാണാളിടൊല്ല!
പാഴില്‍പ്പോകാത്ത വാക്കിന്‍ പൊരുളുകള്‍ നിറയെ-
ക്കൂട്ടി ഞാന്‍ വച്ചിടട്ടെ
കാലം കാണിച്ച വെട്ടം, കഴിയുകിലതിലെന്‍
സ്നേഹനം തീര്‍ത്തിടട്ടെ.

കിളീ!
വന്നോട്ടേ വരനാരിമാര്‍ , വരകര-
സ്പര്‍ശത്തിനാല്‍ സര്‍വ്വവും
പൊന്നാക്കും, ഝിലഝില്‍ഝിലങ്ങളുതിരും;
കാഴ്ച്ചക്കൊരുങ്ങീടണം.
വര്‍ണ്ണം തീര്‍ത്തു നിറം വിടര്‍ത്തി വിരിയൂ,
പാഴ് മേഘവൃന്ദങ്ങളില്‍
കന്നിക്കാര്‍മുകില്‍ കാണ്‍കവേ ചിറകു നീ
തട്ടിക്കുടഞ്ഞേ കിളീ!

അല്‍ഭുത രംഗ വേദി

മാരിക്കാര്‍മുകില്‍ പോകിലിന്ദു തെളിയും,
പൂവ്വാധികം ഭംഗിയില്‍-
ത്താരാജാലമിറങ്ങി വന്നിതൊളിക-
ണ്ണാലെന്നെ വീക്ഷിച്ചിടും
ആരാണല്‍ഭുത രംഗ വേദിയിതുപോല്‍
പാരം നിറക്കൂട്ടുമായ്
നേരേതീര്‍ത്തനുരാഗബദ്ധ സുഖദം
കോരിച്ചൊരിഞ്ഞിങ്ങനെ!