Sunday, December 5, 2010

മുകിലിനോട്

ഇന്നും കാത്തിവള്‍ പൂനിലാവുപുളകം
പെയ്യുന്ന രാവില്‍ക്കുളി-
ച്ചെന്നോടക്കുഴലൂതവേ ചുഴികളായ്
ചുറ്റിത്തിരിഞ്ഞങ്ങനെ
വര്‍ണ്ണച്ചിന്തുകള്‍ ചിത്രഭംഗി പകരും
നിന്‍ മേഘകാന്തിക്കറു-
പ്പെന്നും കണ്ണില്‍ നിറച്ചിടാന്‍! പ്രിയതമേ,
യെന്തേ മറന്നെന്നെ നീ?

കാര്‍മേഘാവൃതമെങ്കിലും തിരളുമാ
ജീവത്പ്രകാശം സദാ
വ്യാമോഹങ്ങള്‍ നിറച്ചിതെന്റെ മതിയോ-
ടെന്തോ പുലമ്പുന്നിതാ
ഹേ, മോഹിപ്പതു ഭംഗിയല്ല നിതരാം
നിന്‍മേഘ തീരങ്ങളില്‍
സാമോദം സകലാഭ പെയ്തു തിരനോ-
ട്ടം നീ നടത്തീടുക!

ഹാ ഹാ! കാര്‍മുകിലേറിടുന്നു കളിയല്ലാ-
കാശാമാകേയിരു-
ണ്ടാക്രോശിച്ചു തൊടുത്തിടുന്ന സുദൃഢം
മൌനക്കൊടുങ്കോട്ടകള്‍
പെയ്യും നിന്‍ ചുടു വീര്‍പ്പുകള്‍ തടമുറി-
ഞ്ഞേതും തുടര്‍ന്നീടുവാന്‍
പയ്യാരങ്ങളടക്കിഞാന്‍ പ്രിയതരം
സ്വപ്നങ്ങളില്‍ മേവിടാം.

Saturday, September 18, 2010

തീരം

***

മാനത്തെന്തിതൊരുത്സവം ! ധിമിധിമി-
ക്കൊട്ടും കുഴല്‍മേളവും
ആനത്തുമ്പികണക്കെഴും ചടുലമാം
വര്‍ഷത്തിമിര്‍പ്പും സദാ
പേനത്തുമ്പിലൊതുക്കുവാന്‍, ചപലമീ
നൃത്തം വരച്ചീടുവാന്‍
ഞാനോ പേനതുറന്നു; കോറിയിടുവാ-
നാവാതിരിപ്പൂ മുദാ!

ആരോമല്‍ത്തനു താളമോടെ പുണരും,
കാര്‍മേഘമാം കൂന്തലില്‍-
പ്പാരം പ്രേമമണച്ചുവച്ചു പുളകം
തേടുന്നൊരുന്മാദമേ ,
ചേരും രേതസ്സുതിര്‍ത്തു ഭൂമി മുഴുവന്‍
സ്നേഹോഷ്മളദ്ധാരയാ-
ലാരോ തീര്‍ത്തുചമച്ചുവച്ചൊരമൃതം
പെയ്യുന്നു വര്‍ഷങ്ങളായ്!

ദൂരെക്കൂട്ടിലെനിക്കുമുണ്ടു പലനാള്‍
മോഹിച്ചു ഞാന്‍ കൂട്ടിനാ-
യാരോടും പറയാതൊളിച്ച മധുരം
പ്രേമാമൃതം പൈങ്കിളി.
നേരോര്‍ക്കില്‍ത്തവ ഹര്‍ഷബിന്ദു പുളകം-
പെയ്യുന്ന നേരങ്ങളില്‍
ചാരേ നോക്കുക! നേരിവള്‍, അകലെ,യ-
ല്ലാകില്ലകന്നീടുവാ‍ന്‍ !

ഹാ!ഹാ! പെയ്തുകുതിര്‍ന്നു ഭൂമി മുഴുവ,-
ന്നീസ്നിഗ്ദ്ധ തീരങ്ങളില്‍
മോഹം തീര്‍ത്തു കൊരുത്തെടുത്ത ചിറകിന്‍
വര്‍ണ്ണാഭ നീ പൈങ്കിളീ!
തീരം ദൂരെയകന്നിടുന്നു, കമനീ
നിന്നെത്തിരഞ്ഞുല്‍ക്കടം
പാരം ശക്തിയണച്ചിതിന്നു തുഴഞാന്‍
തട്ടുന്നു തീരം വരേ!

(വൃത്തം ശാര്‍ദ്ദൂലവിക്രീഡിതം )

Saturday, July 31, 2010

ഹവ്യം

ആകാശങ്ങളിലാളിടും കൊടിയതാം
വാളിന്‍ തലയ്ക്കല്‍പ്പിടി-
ച്ചാഹാ! ഭൂമികുലുക്കിടുന്നു, പടത-
മ്പോറും മുഴങ്ങുന്നിതാ.
ദാഹം തീര്‍പ്പതിനായിടാം നിറമുകിl-
ത്താളം തൊടുത്തും തകര്‍-
ത്താഹാ!പെയ്തുനിറച്ചിടുന്നു മഴയായ്
സ്വച്ഛം ജലം ദാനമായ്.

ആവേശിച്ചതനന്തകോടിയമരും
ജീവല്‍ത്തുടിപ്പില്‍ച്ചിരം
തീവ്രം തീര്‍ത്തിതുണര്‍ത്തിടുന്നു ചലനം;
സര്‍വ്വത്ര സമ്മോഹനം .
തല്ലിത്തെന്നിയുലഞ്ഞലഞ്ഞു പുഴയായ് ,
തണ്ണീര്‍ത്തടം , വാരിധി-
ക്കല്ലോലങ്ങളുയര്‍ത്തി മണ്ണിനുയിരായ്-
ത്തീരുന്ന തീര്‍ത്ഥങ്ങളായ്

ദിക്കെട്ടും ദ്യുതി ചിന്നി ശക്തമിരുളും
കീറിത്തെളിക്കുന്നതും
ഇക്കാണുന്ന ജഗത്പ്രഭാവമഖിലം
തീര്ക്കാന്‍ ജ്വലിക്കുന്നതും
ആര്‍ക്കും നോക്കുമിടം നിറച്ചു നിറയായ്
ജീവന്‍ തുടിപ്പിച്ചതും
ദിക്കിന്‍ നാഥനതുല്യബലവാന്‍ പൂര്‍വ്വാം-
ശുമാന്‍ ഹേ, പ്രഭോ!


ആകാ‍ശങ്ങളുമാഴി,യബ്ധി,ഹിമവൂം
സാനുക്കളും തീരവും
ആകല്‍പ്പത്തിനണിഞ്ഞു നിന്നു വിലസും
തിങ്കള്‍ക്കൊടിത്തെല്ലിതും
ആഹാ! നിന്‍ കരവല്ലിയാല്‍ സകലവും
താനേ തലോടുമ്പൊഴും
ആഹൂതം തവദേഹമങ്ങു സദയം ലോക-
ത്തിനായ്, ഹവ്യമായ്.

വേദിക്കു വെളിച്ചമായ്....

കുട്ടന്‍ ഗോപുരതുംഗനെന്‍ പ്രിയസുഹൃ-
ത്തേകുന്നു ശ്ലോകങ്ങളാല്‍
കെട്ടിക്കൂട്ടിയൊരുക്കിയൊട്ടസുലഭം
മാല്യങ്ങള്‍ നാള്‍തോറുമേ
പെട്ടെന്നണതു പൊട്ടിവീഴുക ദൃഢം
കാതോര്‍ത്തിരുന്നീടുകില്‍
കിട്ടും ഹാസ രസപ്രധാന സുഖദം
സാരസ്യപൂരം സ്ഥിരം

ശ്രീമാന്‍ ശ്രീലകമെങ്ങുപോയ് പ്രിയതരം
പുല്ലാംകുഴല്‍ മൌനമായ്
ശ്രീമങ്ങുന്നിതു വേദിയില്‍ക്കളകളം
താളം വളര്‍ത്തൂ സഖേ
ശ്രോതാവായിയൊതുങ്ങിയോ?എവിടെ ഹാ!
ഫ്രാന്‍സിന്റെ പെണ്‍ കോകിലം
ശ്രീതാവും ചില ദേവിമാര്‍ പ്രതിദിനം
നല്‍കും വരം സൌഭഗം!

ഈ മട്ടിങ്ങനെ ചിന്തയില്‍പ്പലതരം
ശ്ലോകങ്ങള്‍ ചാലിച്ചിരു-
ന്നേവം രാത്രി കഴിച്ചിടാം ഇരവിതാ-
യേറുന്നുറങ്ങീടുവാന്‍
ഏതോ രാക്കുയില്‍ മൂളിയോ, വിമുഖമായ്
ഞാനും മടങ്ങുന്നിതാ
യാമം രണ്ടു കഴിഞ്ഞു, യാമിനി കടക്ക-
ണ്ണാല്‍ വിളിക്കുന്നുവോ!

Saturday, July 24, 2010

ശാര്‍ദ്ദൂല വിക്രീഡിതത്തില്‍ കുറച്ചു കവിതകള്‍

കണ്ണില്‍ക്കണ്മുന കൊണ്ടു നീ പ്രീയ സഖീ,
തല്ലുമ്പൊഴെല്ലാം മന-
ക്കണ്ണിന്‍ക്കാഴ്ചകള്‍ മങ്ങിടും; പ്രണയമോ,
കത്തുന്ന കാമാഗ്നിയോ ?
എന്നെത്തന്നെ മറന്നു ഞാന്‍ മുഴുകിടും
നിമ്നോന്നതങ്ങള്‍ക്കു മേല്‍
വന്നെന്‍ കണ്ണു തുറക്കുവാന്‍ തുനിയണേ-
യഞ്ചമ്പ! നീന്നന്‍പിനാല്‍ !

****

കാലം കെട്ടിയൊരുക്കിയൊട്ടതുലമാം
മന്ത്രങ്ങളുണ്ടായതിന്‍
ചേലോ ചാലകമായി കര്‍മ്മരഥ സ-
ഞ്ചാരം തുടങ്ങീടണം
സ്ഥൂലം ജീവിത നാടകക്കളരിയില്‍-
ക്കത്തിപ്പടര്‍ന്നാളിടും
കോലം കെട്ടിയൊരുങ്ങിടാന്‍ പകരമി-
ന്നാരേ വിളിച്ചീടുവാന്‍ ?

****

കത്തിക്കേറിയുയര്‍ന്ന വര്‍ഗ്ഗവെറി തന്‍
മുറ്റത്തു കയ്പത്തികള്‍
വെട്ടിക്കീറിയറഞ്ഞിടുന്നു മത വി-
ശ്വാസം വളര്‍ത്തീടുവാന്‍
പൊട്ടിപ്പോമൊരു കൊച്ചു നീര്‍ക്കുമിളയോ,
കത്തുന്ന കാലുഷ്യമോ
സത്തായിന്നു ഭവിച്ചിടുന്നു, പലതാം
വിശ്വാസ ദുര്‍ഗ്ഗങ്ങളില്‍ ?

*****

സങ്കല്പച്ചെറു തേരിലേറി വെറുതേ,
പാറുന്നിതാ മാനസം
വങ്കത്തം പലതാണു കൂടെ കവിത-
ക്കമ്പം പെരുത്തെപ്പൊഴും
പങ്കപ്പാടിതു,കെട്ടിടുന്നു ചപലം ശ്ലോക,-
ങ്ങളെന്നാലതില്‍
ശങ്കാഹീനമുരച്ചിടാന്‍ കവിതതന്‍
ഭാവം തുലോം നിഷ്ഫലം

*****

ആകാശങ്ങളിലാളിടും കൊടിയതാം
വാളിന്‍ തലയ്ക്കല്‍പ്പിടി-
ച്ചാഹാ! ഭൂമികുലുക്കിടുന്നു, പട,ത-
മ്പോറും മുഴങ്ങുന്നിതാ.
ദാഹം തീര്‍പ്പതിനായിടാം നിറമുകില്‍-
ത്താളം തൊടുത്തും തകര്‍-
ത്താഹാ!പെയ്തുനിറച്ചിടുന്നു മഴയായ്
സ്വച്ഛം ജലം ദാനമായ്.

*****

മാതൃത്വത്തിനു മാറ്റുരച്ചു പകരം പൊ-
ന്നിന്റെ കുന്നൊന്നു നീ
സാദൃശ്യം വരുമാറു ഹന്ത! വെറുതേ
ദൈവത്തിനര്‍പ്പിക്കിലും
ശ്രീതാവും ദ്യുതി ചിന്തുകില്ല, പകരം
മണ്ണിന്‍ ചെരാതൊന്നു താന്‍
നേദിച്ചീടുക വെട്ടമായ് ഒടുവിലീ-
യമ്മയ്ക്കു കൂട്ടായ് സദാ.

Sunday, July 4, 2010

വ്രീളാലോലവിലോചനേ വിധുമുഖീ ,
വെണ്മുത്തു രത്നാംബര-
ച്ചേലോ, ചേലിലണിഞ്ഞു നിന്‍ ചൊടിയിലായ്
തഞ്ചുന്നൊളിത്തെല്ലിലോ
ആളും കാന്തി? കടഞ്ഞെടുത്ത കവിതേ,
കാംക്ഷിപ്പു നിന്‍ ലാളനാ-
മേളം ചുണ്ടിലുണര്‍ത്തിടുന്ന സുഖദ-
ത്തേനുണ്ടു വണ്ടായിടാന്‍ !!

****

ചെഞ്ചുണ്ടില്‍ച്ചെറു മന്ദഹാസ സുഖദം,
സമ്മോഹനം മാറിടം
പൂഞ്ചായല്‍, ദ്യുതിയഞ്ചിടുന്ന മകുടം
മാണിയ്ക്ക രത്നാഞ്ചിതം
നെഞ്ചില്‍ക്കൊഞ്ചിയ രാധയും മുരളിയില്‍
രാഗാദ്രഭാവങ്ങളും
തഞ്ചും നന്ദകുമാര നിന്‍ നിഴലിലും
സൌന്ദര്യ,മെന്തത്ഭുതം !

***

ക്ഷിപ്രം വന്നു തടുത്തു, വില്ലിതൊടിയും
മട്ടില്‍ വലിച്ചേറ്റിയ-
ഞ്ചസ്ത്രം തീര്‍ത്തു തൊടുത്തു കര്‍ണ്ണനുടനേ
തെറ്റാതെ ലക്ഷ്യത്തിലായ്
ചിത്രം! കൊണ്ടതുടഞ്ഞു വീണിതവിടെ,-
ക്കത്തുന്ന ധാര്‍ഷ്ട്യത്തിനാല്‍
ചിത്തം ചീര്‍ത്തു പഴുത്തളിഞ്ഞു കപടം
ക്ഷാത്രം മരിയ്ക്കുന്നുവോ?

മിഥ്യ

***

സന്ധ്യക്കു പശ്ചിമ പയോധിയെരിച്ചടക്കും
ചെന്തീച്ചുവപ്പുമൊരു മിഥ്യസമം സ്മരിച്ചാല്‍
ചന്തത്തിനില്ല കുറവെങ്കിലുമെന്റെയീശാ-
യിന്ദുപ്രസാദവുമിദം പരകായ വേഷം !

സ്വാന്തം കറുത്തു കരിവീണ പയോധരങ്ങള്‍
ചിന്തുന്ന കാന്തിയതുലം, ചില നേരമെന്നാല്‍
ഏന്തുന്നു മിന്നലിടിവാളിതു മൂര്‍ച്ചയേറും
കുന്തം കണക്കു ധര കുത്തി മുറിച്ചിടുന്നൂ

കത്തിക്കരിഞ്ഞു മൃതരായയുഡുക്കളെന്നോ
സ്വത്വം വെടിഞ്ഞരിയ വെട്ടമണഞ്ഞു മാഞ്ഞു
സത്യത്തിലിന്നുമതിനുള്ളൊരു കാന്തി പൂരം
മിഥ്യാഭ്രമം! ഭ്രമമകറ്റണമെന്തു മാര്‍ഗ്ഗം ?

വിളക്കു കയ്യിലുണ്ടു...

തുടയ്ക്ക, കണ്ണു നീരണിഞ്ഞ നിന്‍ മുഖം പ്രിയേ, നമു-
ക്കിടയ്ക്കു നിര്‍ന്നിമേഷമായി വിണ്ണില്‍ നോക്കി നിന്നിടാം
തിടുക്കമെന്തിനീ ജഗത് വെളിച്ചമെത്ര നിസ്തുലം
കടുത്തിരുട്ടുമാട്ടി ദൂരെ നിക്കിടും യഥോചിതം.

തിരിച്ചെടുപ്പതിന്നു വയ്യ ജീവിതം വിലക്ഷണം
വലിച്ചെറിഞ്ഞു പിന്നിലായ് മറഞ്ഞു പോകിലോ സഖേ
വിലക്കു തീര്‍ത്തകറ്റി നിന്നെ മാറ്റിനിര്‍ത്തിയെങ്കിലും
വരിയ്ക്ക, കര്‍മ്മബന്ധമറ്റു പോയിടാതെ ജീവിതം

വിളക്കു നിന്റെ കയ്യിലുണ്ടണച്ചിടാതെ കൈ മറ-
ച്ചിളച്ചു വന്ന കറ്റിനെത്തടുത്തു നില്ല്കണം ചിരം
ചിതപ്പെടുന്നതൊക്കെയും ചിലര്‍ക്കു കാലമെന്തിനോ
യൊതുക്കിവച്ചകറ്റിടുന്നൊടുക്ക,മാര്‍ക്കു കണ്ടിടാം?

നമുക്കു നിര്‍വ്വചിച്ചിടാനനന്തമാണു കാ‍ഴ്ചകള്‍
കരത്തിനുള്ളിലുള്ളതും ശരിയ്ക്കു നമ്മള്‍ കണ്ടുവോ?
വിളക്കുകള്‍ കൊളുത്തിയുള്ളറക്കകത്തിരുട്ടിനെ-
ത്തെളി,ച്ചണച്ചു കണ്ണുകള്‍ തുറക്ക സന്തതം പ്രിയേ!

ശ്ലോകം

ശ്ലോകം, തീര്‍ച്ച രചിയ്ക്കുവാന്‍ വിഷമ-
മില്ലാകാര ഭംഗിയ്ക്കെഴും
പാകം നോക്കിയടുക്കണം പദദളം,
പൂന്തേന്‍ നിറച്ചേക്കണം
ആകും മട്ടതു ചൊല്ലണം, തടയുകില്‍
തീര്‍ത്തും മിനുക്കീടണം
പാകത്തെറ്റുകള്‍ തീര്‍ത്തിടാനറിയുവോര്‍
ചുറ്റും നിറച്ചുണ്ടെടോ!

*****

നാടോടുമ്പോല്‍ നടക്കാനൊരുപിടി കവിതാ-
കാമുക ക്കൂട്ടമെങ്ങും
പാവം പദ്യം പിടഞ്ഞൂ, കമനിയിവളിതാ
കണ്ണുനീര്‍ വാര്‍ത്തിടുന്നൂ
പാടിച്ചുണ്ടില്‍പ്പകര്‍ത്താന്‍ പഴയവരികളേ-
യോമനിച്ചോര്‍ത്തു വയ്ക്കാന്‍
ഞാനോ മെല്ലെത്തുനിഞ്ഞൂ, പറയുകയവളെ-
ക്കൈവിടാനെന്തു കാര്യം ?

****

പാടിക്കേട്ടു സുഖം തരുന്നു! പകരം
പാടാനൊരുക്കം, പലേ
പാടിക്കേട്ടു പദം പതിഞ്ഞ കവിതാ-
ശീലിന്റെ ചേലില്‍ സദാ
പാടിക്കേട്ടൊരു പദ്യകാവ്യ കലതന്‍
മുറ്റത്തു കാല്‍ വച്ചു നാം
പാടും പാട്ടുകളില്‍സ്സഖേ,കവിതയും
തെല്ലൊന്നുണര്‍ന്നൂ ദൃഢം !

Sunday, June 20, 2010

ഞാന്‍ കവി...!

...................

സാരള്യത്തൊടു നാലുവാക്കിതെഴുതാ-
നാവാത്ത ഞാനെന്തിനോ
വായില്‍ത്തോന്നിയ ചപ്പു ചിപ്പു ചവറും
കുത്തിക്കുറിച്ചിങ്ങനെ
മേവുന്നേരമതിന്റെ മുമ്പു പിന്‍പു തിരിയാ-
താവും ചിലര്‍ സങ്കടം
വാരിക്കോരിയൊഴിച്ചിതെന്റെ തലയില്‍
ഹാ ഹാ! കവിത്വം ഹരേ!

തേരെപ്പാരെ നടന്നിടാനുമിനിമേലാ-
വില്ലെനിക്കും സ്ഥിരം
പാരം താടി വളര്‍ത്തണം, ചറപിറാ
മദ്യം കുടിച്ചാര്‍ക്കണം .
കോറിക്കീറിയ പാഴുവാക്കു പലതും
ചിക്കിപ്പരത്തിപ്പലേ
ചേരാച്ചാര്‍ത്തു കുറുപ്പടിയ്ക്കു സമമായ്
ചുമ്മാ നിരത്തീടണം

ചങ്കില്‍ക്കുത്തി, കിനിഞ്ഞു രക്ത,-
മതുലം, കേരിക്കുടിച്ചൂ സഖേ-
യെന്നീമട്ടു പരസ്പരം കവിയശഃ-
പ്രാപ്തിക്കു പ്രാര്‍ത്ഥിയ്ക്കണം
പണ്ടേ ദുര്‍ബ്ബലയാണു കൂടെ കവിതാ-
ഗര്‍ഭം ചുമന്നീടുവാ-
നുണ്ടേ പാടു സഹിച്ചിടുന്നതിന്നു മടിയാ-
ണയ്യോ വലച്ചീടൊലാ !

Thursday, April 29, 2010

ഒരു പുഷ്പിതാഗ്രക്കവിത

ശശികലയുമണഞ്ഞു മുഗ്ദ്ധരാഗ-
ച്ഛവി പകരും മുഖമൊട്ടു മാച്ചു മന്ദം
പകല്‍ മറവതു നോക്കി നിന്നു രാവില്‍
പുളകമുണര്‍ത്തിയുയര്‍ന്നു പൊങ്ങുവനായ്


പുതിയ പുതിയ മേഘവൃന്ദമെങ്ങും
ദ്യുതിപകരും പകലോനെ നോക്കി നില്‍ക്കേ
ദിനകരനുമുദിച്ചു പൊങ്ങി മെല്ലെ-
ക്കനിവൊഴുകും കരദീപ്തിയാല്‍ത്തലോടി

കരിമുകിലിനുമംഗ ഭംഗി നല്‍കും
പരിവൃത ശോഭയിലാ ദിവാകരന്‍ പോല്‍
നിറയുമിവിടെ ഹാ! മയൂഖ ജാല-
ക്കരവിരുതാല്‍ ഭുവി ധന്യ ധന്യമാക്കും

തരു നിര , ചില താളമേളമോടാര്‍-
ത്തൊഴുകിടു,മാറുമുണര്‍ന്നു നിദ്ര നീങ്ങി
രഥമതിലുടയോനൊരുങ്ങി രഥ്യ-
ക്കതു പകരും പല ജീവതാളമെങ്ങും !


അകലെയകലെയാര്‍ത്തലച്ചു മേഘ-
പ്പുഴയഴകായ് മല മുക്കി നീങ്ങിടുന്നു
കൊടുമുടിയിടയില്‍ ചിരിച്ചു പൊങ്ങി
കുതുകമോടിക്കളി കണ്ടു നിന്നിടുന്നു

പല പല നിറമായ്‌ വിടര്‍ന്ന ഫുല്ല-
സ്മിതവുമുണര്ന്നിതു വന്യഭംഗിയോടെ
കുനുകുനെ ചിറകിട്ടടിച്ചു കുഞ്ഞി -
ക്കിളികളിതാ ,മൃതുഗാനമൂതിടുന്നു

ഝിലഝിലമുതിരും ചിലങ്കനാദ-
പ്രചുരിമായാം നറു ചോല ചേലയാക്കി
ഗിരിനിര നിതരാം നിവര്‍ന്നു നില്‍പ്പൂ
ഇതുവിധമാമഴകാരു തീര്‍ത്തു വച്ചൂ !!

Monday, April 19, 2010

മത്തേഭ കവിതകള്‍

പാടം തകര്‍ത്തു മട പൊട്ടിപ്പുളഞ്ഞൊഴുകി, ഞാനെന്തു ചെയ്വു കിളിയേ
ചോടട്ടുപോയി മമ ഞാറൊക്കെയും കതിരുകാണാതുറങ്ങി വെറുതേ
പാടേ കൊഴിഞ്ഞ പടു സ്വപ്നങ്ങള്‍ ചിക്കി തവ നേരം കളഞ്ഞിടുകയോ
പാടിപ്പറന്നിടുക, ദൂരേ തിരഞ്ഞിടുക കാലം തരട്ടെ തിനകള്‍
-മത്തേഭം - zreeja

നീ കൊയ്തെടുത്ത തിനയാകെ നിറഞ്ഞു നിറയായെന്റെ കണ്ണു നിറയേ
തൂകുന്നതെന്തു? കതിര്‍ കാണാതടങ്ങിയമനം ഹാ!യുണര്‍ന്നു കിളിയേ !
ആകാം പകുത്തു പതിരാകെ പറത്തിയിതു ഞാനും കുറച്ചു കൊതിയാര്‍-
ന്നാഹ്ലാദമോടെ മമ കൊക്കാല്‍ കൊറിയ്ക്കുവതിനായ് വന്നു, നന്ദി കിളിയേ!

(മത്തേഭം ) - shaji

കാറ്റില്‍ പടര്‍ന്നതൊരു പാട്ടിന്‍ കളിമ്പമതിലാര്‍ത്തുല്ലസിച്ചു കിളികള്‍
നീറ്റല്‍ മറന്നു, മുകിലൂറ്റം പൊഴിച്ചു നെടുവീര്‍പ്പിട്ടുടഞ്ഞൊരിരവില്‍
ചാറ്റല്‍ നനഞ്ഞു കളിയേറ്റം തുടര്‍ന്നു, വഴിപോലും മറന്നലയവേ
തോറ്റം വരുന്നതിനൊടൊപ്പം പറന്നിടുക കൂട്ടില്‍ തിരിച്ചണയുവാന്‍

--മത്തേഭം - zreeja

തൂവല്‍ കുടഞ്ഞു ചിറകാകെ വിടര്‍ത്തി കിളി പോകാനൊരുങ്ങിടുകയോ?
വേവുന്ന വേനലിനു പാരം കുളിര്‍മ്മ പകരം നീ പടുത്തു കിളിയേ.
പോവുന്നതെന്തിനിവിടം മണ്‍ചെരാതുകള്‍ തെളിയ്ക്കുന്ന വെണ്മ പകാരാ-
നാവും വിധത്തിലഴകോലുന്ന കണ്ണിണയണയ്ക്കിന്നു; നില്ലു കിളിയേ ! !

shaji

Sunday, March 28, 2010

ചിരിയ്ക്കൂ...!
********

സ്വപ്നം നിന്‍ കണ്ണിലാണോ വിരിയുവതു സഖീ ? സൌമ്യ ഭാവം , ശരിയ്ക്കും
ചിത്രം നന്നേ പതിച്ചൂ ! പനിമതിമറയാതീവിധം പുഞ്ചിരിച്ചാല്‍
നിത്യം ഞാന്‍ കോര്‍ത്തു നല്കാം നിറയെസുഭഗമാം പൂക്കളാലേ സുശീലേ
ചിത്തം ​ചിന്തിച്ചുരത്തും ചടുലചടുലമാം മാല്യമീമട്ടു നാളില്‍ !
(സ്രദ്ധര )
* * *

ഇന്നെന്താണെന്തു കൊണ്ടോ
കവിളിണമുഴുവന്‍ ചെഞ്ചുവപ്പഞ്ചിയില്ല-
ക്കുന്നിന്‍ മീതേപ്രഭാതപചുരിമമുഴുവന്‍
കാട്ടുവാന്‍ വന്നതില്ല?
വെണ്മേഘക്കൂട്ടമെന്തോ
കദന വിവശരായ് കാര്‍മുകില്‍ച്ചേലചുറ്റി-
ക്കണ്ണില്‍ കാന്തിപ്രഹര്‍ഷം പകരുവതിനു ഹാ!
മാരിവില്‍ തീര്‍ത്തു നില്‍പ്പൂ!
(സ്രദ്ധര)

****

ഞാനൂതുമ്പോള്‍ പ്രിയേ നിന്‍ ചൊടികളിലുണരും ഭാവഗാനങ്ങളാണോ,
തേനോലും പുഞ്ചിരിപ്പൂവിതളുകള്‍ നിറയും വര്‍ണ്ണരേണുക്കളാണോ?
ഹാ! നിത്യം ഭാവ ദീപ്തം പുലരിയുണരവേ ശംഖമൂതുന്നു, ഞാനോ
ജ്ഞാനപ്പുന്തേനൊഴുക്കില്‍ പുളകിത ഹസിതം ഹവ്യമായ് തീര്‍ന്നിതാവൂ!
(സ്രദ്ധര)

****

ഇക്കാണുന്നിരുള്‍ തെല്ലുപോലു മിനിഞാന്‍ കൂസില്ല നീയെന്നുമെന്‍
വാക്കായ് വാഗ്മയി ദേവിയായി നിതരാം മേവീടുകില്‍ ഹേ, പ്രിയേ.
നോക്കും ദിക്കുകളൊക്കെയും പ്രകടമാ ഭാവം ഭവല്‍ പ്രാണനോ,
പ്രാഗ് രൂപത്തിലുണര്‍ന്നിതെന്റെ കനവില്‍ ക്കാണുന്ന സുസ്മേരമോ?

*****

ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?

ശിവം ഹരം !
--------

ശൈവ കോപമടക്കണം ജടയാകെ ചിക്കിയൊതുക്കണം
പാവമാഫണിമാരെയൊക്കെയഴിച്ചു കാട്ടിലയക്കണം
തിങ്കളും തെളിനീരു ഗംഗയടക്കമുള്ളതെടുക്കണം
എങ്കിലോ ശിവരൂപ, നിങ്കഥയാരുകണ്ടു!ശിവം ഹരം !

(മല്ലിക)

വീണാലാപം, വിധു,മുദിത മയൂരാംഗ-
ഭംഗ്യാ വിളങ്ങും
സായം സന്ധ്യാദ്യുതി,വിമുഖമായ്-
ക്കണ്ണു ചിമ്മും മയൂഖം
ചേണാര്‍ന്നേതോ ചലകിസലരവം
പോലെയാവിര്‍ഭവിപ്പി-
ച്ചോരോ ഭാവം കളമൊഴി കവിത-
ക്കേകിയോരെങ്ങു പോയീ?

(മന്ദാക്രാന്ത)

സന്ധ്യാ സുന്ദരി!
-----------------

മന്ദം മന്ദമിറങ്ങിവന്നു കുളിരായ്
കാറ്റായ് മുദാ മുഗ്ദയാം
സന്ധ്യാ സുന്ദരി നെറ്റിമേല്‍ വിതറിയോ
പൂഞ്ചായലും ചായവും
ചന്തം ചിന്തുവതിന്തുവോ ചെറുകുറി -
ച്ചാന്തോ വിലോലാംഗനി-
ന്നങ്കോപാംഗവിഭൂഷകള്‍
പറയുകില്‍ ഹൃദ്യം മനോ മോഹനം !

(ശാര്‍ദ്ദൂലവിക്രീഡിതം)

Wednesday, March 10, 2010

മലയാള കവിത
-----------
സര്‍വ്വാലങ്കാര രൂപേ, ശ്രുതിമധുരവിലോലാംഗ മുഗ്ദേ നമസ്തേ,-
യിവ്വണ്ണം സൌകുമാര്യം തരുമൊരഴകു തീര്‍ത്തേതു ഭാഷയ്ക്കു മുത്തേ !
മൂവര്‍ ‍പണ്ടേ പകര്‍ന്നൂ, ജ്വലിതമനുപദം ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനികവിത വെണ്‍ചന്ദന സ്പര്‍ശമേറ്റൂ.
സ്രദ്ധര

വയലാര്‍
----------
താനേ തല്ലിത്തിമിര്ക്കും കളകളമൊഴുകിച്ചെഞ്ചുവപ്പഞ്ചി നില്‍ക്കും
വാനോളം വെണ്മയേറ്റിക്കവിത വരികളില്‍ത്താളമിട്ടാടി നില്ക്കും !
കാലം കാതോര്ത്തു നില്ക്കും രണമുഖരിതമാം ശംഖൊലിയ്ക്കും , കവിയ്ക്കും
ചേലാര്ന്നാരുണ്ടുണര്‍ത്താന്‍ പറയുക , വയലാറന്യ മായ് പ്പോയ് നമുക്കും
സ്രദ്ധര

സഖീ
--------
ചേക്കേറാനൊരു ചില്ല വേണമവിടെക്കൂട്ടില്‍ നിനക്കൊപ്പമേ-
തൂക്കേറുന്നൊരു കാറ്റിലും പുണരുവാനൊപ്പം തുണയ്ക്കായ് സഖീ
വാക്കിന്‍ മൌനമുരച്ചു മാറ്റി മധുരം കൂകൂരവം തീര്‍ത്തു നീ
കൊക്കാലെന്നുടെ കൊക്കിലും ചടുല സംഗീതം നിറച്ചീടുമോ?
ശാര്‍ദ്ദൂലവിക്രീഡിതം

വെളിച്ചം
-------
ഏറും നോവിന്‍ തരംഗത്തിരക,ളലക,ളാര്‍ത്തങ്ങലച്ചെന്റെ വേരും
വേരറ്റീടുന്ന നേരം, സുഖകര സമശീതോക്ഷ്ണഗേഹം തകര്‍ത്തും
പാരം തീഷ്ണപ്രകാശക്കണികകളലിവോലാതെ കുത്തിത്തുളച്ചെന്‍
നേരേതീര്‍ത്തൂ, ജ്വലിക്കും പവനകിരണമേറ്റുജ്ജ്വലിക്കുന്നിരിട്ടും .
സ്രദ്ധര

യാഗശ്വം
-------
യാഗാശ്വത്തിന്റെ നോവും മിഴികളിലുറയും കണ്ണുനീരിന്റെ വേവും
മാഴ്കാറില്ലെങ്കിലും നീ ചകിതമിഴികളാല്‍ തേടിടും സ്നേഹവായ്പ്പും
ലോകം കാണില്ല കഷ്ടം , പലയുഗമിനിയും പാഴിലായ് പ്പോയിടും നിന്‍ -
യോഗം , യാഗാശ്വമാവാന്‍ നിയതിയനുചിതം നിന്നിലേല്പിച്ചു ദൌത്യം
സ്രദ്ധര

Sunday, February 21, 2010

ശ്ലോകങ്ങള്‍ - കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍

കവിതയോ കുമ്പിട്ടിരിയ്ക്കുന്നിതോ?
----------------------

അമ്പമ്പോ ബഹു കമ്പമാര്ന്നു കവിതക്കോരൊ തരത്തില്‍ പ്പലേ
കമ്പിപ്പൂത്തിരി കെട്ടിനാം കുതുകമാര്ന്നന്പോടുതിര്ക്കുന്നിതാ
വമ്പേറുന്ന മഹാരഥര്‍ക്കു പുറകേ തമ്പോറടിച്ചും തകര്‍ -
ത്തമ്പോ വമ്പുകള്‍ കാട്ടിയും ; കവിതയോ കുമ്പിട്ടിരിയ്ക്കുന്നിതോ?

(ശാര്ദ്ദൂലവിക്രീഡിതം )

അമ്മേ !
..............

നോവാറ്റാനൊരു തെന്നലായ് കുളിരിടും നിന്‍ സ്സാന്ത്വനസ്പര്ശമേ-
റ്റേവം മേവുക സ്വര്ഗ്ഗമാണെവിടെ നീ അമ്മേ നമിയ്ക്കുന്നു ഞാന്‍
ആവോളം ഘനകാന്തിയോടിവിടെയെന്‍ വാക്കായ് വഴിത്താരയായ്
ദിവ്യം ദീപ്തിനിറക്കണേ, തവ ദയസ്മേരം ചൊരിഞ്ഞീടണേ !

(ശാര്ദ്ദൂലവിക്രീഡിതം )

ബാല്യം രണ്ടുണ്ടു, വീണ്ടും കുതുകമൊടു കളിച്ചാര്ത്തിടാനാര്ത്തിപൂണ്ടെ-
ന്നാലോലം തുള്ളുമോര്മ്മച്ചിറകുകളഖിലം നേര്ത്തുപോയെങ്കിലും തേ,
താലോലിയ്ക്കാന്‍ തലോടാന്‍ തരളമിഴികളാല്‍ സ്സാന്ത്വന സ്പ്രശമായെ-
ന്നുള്ളില്‍പ്പീയൂഷധാരാമൃതമരുളുവതിന്നുണ്മയായ് വന്നിതമ്മ!

(സ്രദ്ധര)

രാധ
----
രാധേ നിന്‍ ചുണ്ടിലെന്താണരുണിമയണിയാന്‍ ?ഓടയായൂതിയെന്നോ-
നാഥന്‍ , തന്‍ ചുംബനത്താല്‍ ചൊടികളില്‍ നിറയെക്കുങ്കുമം പൂശിയെന്നോ!
ശ്രീതാവും പീതവര്ണ്ണം , പ്രിയനിവനുടെ കാന്തിപ്രകര്‍ഷം ചിലപ്പോള്‍
നീതാനോ ഗോപികേ ഹാ!യദുകുലതിലകം നാഥനും നല്കിടുന്നൂ !
(സ്രദ്ധര)

മേലേ മേലേ നലമൊടു നിലാത്തൊങ്ങലില്‍ തെല്ലു നേരം
നീളേ നീളേ നിറവതുസുഖം ഹൃദ്യചൈതന്യപൂരം
രാവാവോളം ചൊരിയുമതു ഞാന്‍ കോരികണ്ണില്‍ നിറച്ചി-
ന്നാവും മട്ടില്‍ പ്രിയതരമതിന്‍ കാന്തിയും കണ്ടിരിപ്പൂ

(മന്ദാക്രാന്ത)

കാഴ്ച
---------

അര്ക്കബിംബ സമ മുജ്വലം ധരണി ദീപ്തമാക്കുക സഖേ സ്സദാ
സദ്ക്കലാ , സരള ചിത്തവൃത്തിയുമൊരുക്കി ധന്യതരമാക്കുക
ഭക്തിയല്ല , ചിലതൊക്കെ ഹൃത്തില്‍ നിരുപിച്ച നിര്മ്മല വിശുദ്ധിയാം
ശക്തി തന്നെയഴകാര്ന്ന സത്ത പരമം , ശരിക്കഴകു കാഴ്ചയും !

(കുസുമമഞ്ചരി )

ഒരു സ്രദ്ധരക്കവിത
------------------

നേരമ്പോക്കാണു കാര്യം കവിത കയറിയിക്കൈ പിടിച്ചാല്‍ ശരിയ്ക്കും
നേരാണെന്‍ നേരമെല്ലാം കവരുമവള്മടുക്കില്ലെ,പ്പൊഴും നിന്‍ വിചാരം
പാരം വീര്‍പ്പിട്ടു കണ്ണില്‍ക്കവനമധുരവും കണ്ണുനീര്‍ സ്നേഹ വായ്പും
ചേരും വണ്ണം സുശീലേ! പ്രണയ പരവശം നിന്നില്‍ ഞാനുല്ഭവിയ്ക്കും .
(സ്രദ്ധര)

ഗോവിന്ദന്‍
---------
യാദവര്ക്കു ഘനമേഘവര്ണ്ണനിരുളാണ്ടു നിന്ന രിപു കംസനാ-
ഘാതമായ മധുസൂദനന്‍മ്മധുരഭാഷ ഭൂഷണമിയന്നവന്‍
പാഞ്ചജന്യമൊരുകയ്യിലും മൃദുരവം സ്വരം മുരളി ചുണ്ടിലും
നെഞ്ചിലെന്നുമണയാത്തസ്നേഹ മധുരം നിറച്ചു മരുവുന്നവന്‍

(കുസുമമഞ്ചരി )